കണ്ണൂർ: സംസ്ഥാന തദ്ദേശ ദിനാഘോഷം 18,19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂരിൽ നടക്കും. ദിനാഘോഷത്തിന്റെ ഉദ്ഘാടനം 18ന് രാവിലെ ഒന്‍പതിന് കെഎപി ഗ്രൗണ്ടിൽ തദ്ദേശമന്ത്രി എം.ബി. രാജേഷും സമാപന സമ്മേളനം 19ന് കെഎപി ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഈ വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സമാപന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി വിതരണം ചെയ്യും. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി 13 മുതല്‍ 19 വരെ കള്‍ച്ചറല്‍ ഫെസ്റ്റ്, 21 മുതല്‍ 23 വരെ ഐഎഫ്എഫ്കെ റീജണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയും നടക്കും.
അതിദാരിദ്ര്യ നിര്‍മാര്‍ജനം മുതല്‍ കെ-സ്മാര്‍ട്ട്, ഡിജിറ്റല്‍ സാക്ഷരത വരെയുള്ള വിവിധ പദ്ധതികളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പ്രതിനിധി സമ്മേളനത്തില്‍ നടക്കും. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വിവിധ അക്കാഡമിക് സെഷനുകളും നടക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും രണ്ടു ദിവസങ്ങളിലായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ പങ്കാളികളാകും.
ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടില്‍ 13 മുതല്‍ 19 വരെ വികസന എക്സിബിഷന്, കുടുംബശ്രീ ഇന്ത്യാ ഫുഡ് കോര്‍ട്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിപണന സ്റ്റാളുകള്‍ എന്നിവ ഒരുക്കും. 14 മുതല്‍ 19 വരെ ഉച്ചകഴിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കലാമത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, ഗ്രൂപ്പ് നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ കേരളോത്സവത്തില്‍ ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ക്കായുള്ള മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തില്‍ ജില്ലാതല കൈകൊട്ടിക്കളി മത്സരം, മെഹന്തി ഫെസ്റ്റ്, വിവിധ രചനാമത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
13 മുതല്‍ 19 വരെ എല്ലാ ദിവസവും രാത്രി എട്ടു മുതൽ ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ പ്രമുഖ കലാകാരന്മാരെ അണിനിരത്തി മെഗാ ഷോകളും ഉണ്ടായിരിക്കും. 13ന് രാത്രി എട്ടിന് വിധുപ്രതാപ് , 14ന് ശ്രീരാഗ് ഭരതന്, അനുശ്രീ (സ്റ്റാര്‍ സിംഗര്‍) ഗാനമേള മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന "ദി റിഫ്ലക്ഷൻ നൃത്താവിഷ്ക്കാരം എന്നിവ അരങ്ങേറും. 15ന് രമ്യ നമ്പീശന്റെ നൃത്തപരിപാടിയും മാംഗോസ്റ്റീന്‍ ക്ലബ് ബാന്‍ഡ് പെര്‍ഫോമന്‍സും നടക്കും.
16ന് മെഹ്ഫില്‍ ഇ സമ സൂഫി ബാൻഡ്, 17ന് റിമി ടോമിയുടെ ഗാനമേള,18ന് ജോബ് കുര്യന്റെ ഗാനമേള, റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന "മാമാങ്കം' നൃത്തപരിപാടി എന്നിവയും നടക്കും. 19ന് വേടന്റെ റാപ്പ് പെര്‍ഫോമന്‍സോടെ മെഗാ ഷോകള്‍ക്ക് സമാപനമാകും.
എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടില്‍ 13 മുതല്‍ 17 വരെ എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഒന്നുവരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സെമിനാറുകള്‍ നടക്കും.14ന് പ്രാദേശിക സര്‍ക്കാരുകളുടെ വിജ്ഞാനസാംസ്കാരിക നയപരിപാടികളും ലൈബ്രറികളും 15ന് 'ഉത്തരവാദിത്വ ടൂറിസവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും' 16ന് "ദുരന്ത നിവാരണവും പ്രാദേശിക ഭരണകൂടങ്ങളും' 17ന് സംരംഭകത്വം , സ്റ്റാര്‍ട്ടപ്പ് ,ഇക്കോസിസ്റ്റം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാൻ ഉള്‍പ്പെടെയുള്ളവര്‍ വിവിധ ദിവസങ്ങളിലെത്തും. മാങ്ങാട്ടുപറമ്പ് ഗവ. എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടിലും ആന്തൂര്‍ നഗരസഭാ ഗ്രൗണ്ടിലുമായി നടക്കുന്ന എല്ലാ പരിപാടികള്‍ക്കും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സതീദേവി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ.അരുണ്‍ എന്നിവരും പങ്കെടുത്തു.